Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.
ഒരു വൈദ്യുതി വിതരണ കമ്പനിയിൽ നിന്നും വൈദ്യുതി എടുക്കുമ്പോൾ, ഉപയോഗിക്കുന്ന യഥാർത്ഥ വൈദ്യുതിയുടെ വില (Energy Charge) കൂടാതെ ഒരു നിശ്ചിത തുക (Fixed Charge) കൂടി അവർ ഉപഭോക്താവിൽ നിന്നും വാങ്ങുന്നുണ്ട്. നമ്മുടെ വൈദ്യുതോപകരണങ്ങൾ ഉൾകൊള്ളുന്ന വയറിംഗ് സംവിധാനത്തെ വിതരണ കമ്പിനിയുടെ വൈദ്യുതി ശൃഖലയുമായി ബന്ധിപ്പിക്കുവാനുള്ള ഒരു നിശ്ചിത വാടകയായി ഇതിനെ കരുതാവുന്നതാണ്. വിതരണ കമ്പനിയുടെ infrastructure cost ഉൾകൊള്ളിയ്ക്കുക എന്നതാണ് ഉദ്ദേശ്യം. പൊതുവേ ഇത് നമ്മുടെ മൊത്തം ലോഡിന് ആനുപാതികം ആണെങ്കിലും, ഇപ്പോൾ ഗാർഹിക ഉപഭോക്താക്കൾക്ക് അവർ ഉപയോഗിക്കുന്ന പ്രതിമാസ വൈദ്യുതി ഉപഭോഗത്തിന് ആനുപാതികമായാണ് കണക്കാക്കിയിരിക്കുന്നത്.
കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 അനുസരിച്ച് ഒരു വൈദ്യുതി വിതരണ കമ്പനി എല്ലാ ഉപഭോക്താക്കളിൽ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടതുണ്ട്. ഒരു ഉപഭോക്താവ് ഈ കമ്പനിയുമായി വൈദ്യുതി കരാറിൽ ഏർപ്പെട്ട കാലയളവിൽ വിതരണം ചെയ്യുന്ന വൈദ്യുതിക്ക് സെക്യൂരിറ്റിയായി ഒരു നിശ്ചിത തുക മുൻകൂർ ആയി നൽകേണ്ടതാണ്. രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് മുൻ സാമ്പത്തിക വർഷത്തെ ശരാശരി ഉപഭോഗത്തിന്റെ ബിൽ തുക കണക്കാക്കി അതിന്റെ മൂന്ന് മടങ്ങിനും, പ്രതിമാസ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് രണ്ടു മടങ്ങിനും തുല്യമായ തുകയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടത്.
മേല്പറഞ്ഞ മുൻവർഷത്തെ ശരാശരി ബിൽ തുക കണ്ടെത്തുവാൻ ആശ്രയിക്കുന്നത് നിലവിൽ ഉള്ള വൈദ്യുതി നിരക്കിനെ ആണ്.
ഈ വർഷത്തെ വൈദ്യുതി ഉപയോഗത്തിലെ ഏറ്റക്കുറവിനനുസരിച്ച് അടുത്ത സാമ്പത്തിക വർഷം ആദ്യം (ഏപ്രിൽ -ജൂൺ) മേല്പറഞ്ഞ പ്രകാരം security deposit പുനർനിശ്ചയിക്കും. അങ്ങനെ പുനർ നിശ്ചയിക്കുമ്പോൾ സെക്യൂരിറ്റി ഡെപ്പോസിറ്റ് നിലവിൽ ഉള്ള തുകയേക്കാൾ കുറവാണെങ്കിൽ, പോരാതെ വരുന്ന തുക അടുത്ത വൈദ്യുതി ബില്ലിൽ ACD (Additional Cash Deposit ) ആയി ഉൾപെടുത്തി ഈടാക്കും. പുനർ നിശ്ചയിക്കുമ്പോൾ security deposit നിലവിൽ ഉള്ള തുകയേക്കാൾ കൂടുതൽ ആണെങ്കിൽ അധികമുള്ള തുക അടുത്ത വൈദ്യുതി ബില്ലിൽ കുറവ് ചെയ്യും. സെക്യൂരിറ്റി ഡെപ്പോസിറ്റിന് എല്ലാ വർഷവും ബാങ്ക് നിരക്കിലുള്ള പലിശ കണക്കാക്കി വൈദ്യുതി ബില്ലിൽ കുറവ് ചെയ്തു കൊടുക്കാറുണ്ട്.
വൈദ്യുതി കണക്ഷൻ നൽകുമ്പോൾ വൈദ്യുതി വിതരണ കമ്പനി (ഉദാ:- KSEB) energy മീറ്ററിന്റെ വില വാങ്ങുന്നില്ല. മീറ്ററിന്റെ വില ഒഴിവാക്കി പകരം Electricity Regulatory Commission നിശ്ചയിക്കുന്ന പ്രതിമാസ വാടകയും അതിന്റെ GST യും വൈദ്യുതി ബില്ലിൽ ഉൾപെടുത്തിയാണ് ഈടാക്കുന്നത്. സിംഗിൾ ഫേസ്, ത്രീ ഫേസ് മീറ്ററുകൾക്ക് വ്യത്യസ്ത വാടക നിരക്കാണുള്ളത്.
എനർജി മീറ്റർ കേട് വരുന്ന പക്ഷം ആരാണോ മീറ്റർ വാങ്ങിയത് അവർ തന്നെ പുതിയ മീറ്റർ സ്ഥാപിക്കണം. വൈദ്യുതി വിതരണ കമ്പനി (ഉദാ:- KSEB) സ്ഥാപിച്ച മീറ്റർ ഉപഭോക്താവിന്റെ കാരണത്താൽ കേടായാൽ ഉപഭോക്താവ് സ്വന്തം ചിലവിൽ വാങ്ങി ടെസ്റ്റ് റിപ്പോർട്ട് സഹിതം വൈദ്യുതി വിതരണ കമ്പനി വഴി മാറ്റേണ്ടതാണ്. അങ്ങിനെ ചെയ്യാൻ സാധിക്കാത്ത പക്ഷം വൈദ്യുതി വിതരണ കമ്പനി മീറ്റർ സ്ഥാപിക്കുകയും അതിന്റെ സെക്യൂരിറ്റി തുകയും വാടകയും മറ്റും ഉപഭോക്താവിൽ നിന്ന് വൈദ്യുതി ബില്ലിൽ ഉൾപെടുത്തി ഈടാക്കി തുടങ്ങുകയും ചെയ്യും.
വൈദ്യുതി വിതരണ കമ്പനി സ്ഥാപിച്ച മീറ്റർ കേട് വന്നത് ഉപഭോക്താവിന്റെ വീഴ്ച കൊണ്ടല്ലെങ്കിൽ കമ്പനി തന്നെ അത് മാറ്റി സ്ഥാപിക്കുന്നതും ആണ്.
ഉപഭോക്താവിന് താൽപര്യമുണ്ടെങ്കിൽ സ്വന്തം ചിലവിൽ മീറ്റർ വാങ്ങാം. NABL ടെസ്റ്റ് റിപോർട്ട് സഹിതമുള്ള മീറ്റർ വാങ്ങുകയോ പുതിയ മീറ്റർ വാങ്ങി NABL അംഗീകൃത ലാബുകളിലോ വൈദ്യുതി വിതരണ കമ്പനി(ഉദാ:- KSEB)യുടെ ലാബുകളിലോ പരിശോധിച്ച് റിപോർട്ട് നേടുകയും വിതരണ കമ്പനി വഴി മീറ്റർ സ്ഥാപിക്കുകയും ചെയ്യണം.
വിവിധതരം ഉപഭോക്താക്കൾ (ഗാർഹികം, വാണിജ്യം, വ്യവസായം, കൃഷി തുടങ്ങിയവയ്ക്ക്) അവർ ഉപയോഗിക്കുന്ന ഊർജ്ജത്തിന് നിശ്ചയിക്കുന്ന വിലയാണ് താരിഫ് എന്നു പറയുന്നത്. വിവിധ വശങ്ങൾ കണക്കിലെടുത്ത് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനാണ് താരിഫ് നിശ്ചയിക്കുന്നത്.
LT-1, LT-IV, LT-V മുതലായവ വിവിധ തരം താരിഫ് വിഭാഗങ്ങൾ ആണ്.
ഗാർഹിക ഉപഭോക്താക്കൾ പ്രതിമാസം ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് അനുസരിച്ച് രണ്ടു തരത്തിൽ ആണ് എനർജി ചാർജ് ഈടാക്കുന്നത് – ടെലസ്കോപ്പിക്ക് & നോൺ ടെലസ്കോപ്പിക്ക്.
നിലവിൽ പ്രതി മാസം 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്കാണ് ടെലസ്കോപ്പിക്ക് നിരക്ക് ഉള്ളത്. അതായത്, ഓരോ 50 യൂണിറ്റ് അടങ്ങിയ സ്ലാബുകൾക്കും പ്രത്യേകം പ്രത്യേകം നിരക്കുകൾ ഉണ്ട്. ഈ നിരക്കനുസരിച്ച് ഓരോ സ്ലാബിലും ഉപയോഗിച്ച യൂണിറ്റിന്റെ തുക കൂട്ടി എടുത്താണ് എനർജി ചാർജ് നിശ്ചയിക്കുന്നത്.
എന്നാൽ നിലവിൽ പ്രതിമാസ ഉപയോഗം 250 യൂണിറ്റിന് മുകളിൽ ഉള്ളവർക്ക് മുഴുവൻ യൂണിറ്റിനും ഒരേ നിരക്കിലാണ് എനർജി ചാർജ് ഈടാക്കുന്നത്. ഇതാണ് നോൺ ടെലസ്കോപ്പിക് നിരക്ക്.